Wednesday, June 17, 2009

ജുഗല്‍്ബന്ധി

ജുഗല്‍്ബന്ധി

നാം ഒരു യാത്രക്ക് ഒരുങ്ങുകയാണ് . ഒരുപാടു ദൂരേക്ക്‌ .മനസ്സില്‍ മറ്റൊന്നും ബാക്കിയാവരുത് . തിരിച്ചു വരുമ്പോള്‍ സോപ്പുപൊടിയുടെ പരസ്യത്തിലെ വെണ്മ പോലെ , തെളിനീരിന്റെ സുതാര്യമായ മനസ്സുമാത്രംകയ്യിലൊതുക്കാന്‍് ....
.... എല്ലാം തയ്യാറായിരിക്കുന്നു. ...
'ഊര്‍മിളേ '
നാമിപ്പോള്‍ മംഗലാപുരത്തെ കടല്‍ത്തീരത്ത് കൂടി നടക്കുകയാണ് . ദര്‍ഗ്ഗ ശരീഫില്‍് നിന്നും പടിഞ്ഞാട്ടുനീളുന്ന വഴി ഇഴഞ്ഞെത്തുന്ന തീരത്തുകൂടി .
കാറ്റാടി മരങ്ങള്‍ക്ക്‌ പിന്നില്‍ വെളുത്ത ചായമടിച്ച മരപ്പലകകള്‍ മണലില്‍ കുത്തനെ നിന്നു വേനല്‍ തീരത്തെ രണ്ടായി പകുത്തു മാനത്തേക്ക് നോക്കിനിന്നു.
ഒരു വശത്ത്. മണലില്‍ മുട്ടുകുത്തി നിന്നു പ്രാര്‍ഥിക്കുന്ന കാറ്റാടി മരങ്ങള്‍ . കടലിനോടു ചേര്‍ന്ന മറു ഭാഗത്ത് ഈറന്‍ മണല്‍ തരികള്‍. കടലിലേക്ക് ഇറങ്ങിച്ചെന്നു മുങ്ങി കുളിച്ചു വീണ്ടും തിരിച്ചു കയറാന്‍ അനുവാദമുള്ള സ്വതന്ത്ര മണല്‍ തരികള്‍.


കാറ്റാടി മരങ്ങള്‍ക്കിടയിലുള്ള മണലിനു ഇതിനൊന്നും സ്വാതന്ത്ര്യമില്ല. ജ്യാമിതീയ രൂപങ്ങളിലുള്ള നേര്‍ത്ത തുണികള്‍ക്ക് പിന്നിലെ തൊലിവെളുപ്പും കറുപ്പും കണ്ടു, കാണാതെ കണ്ണടച്ചു നില്‍ക്കണം. സാദ്ധ്യതകള്‍ അവശേഷിക്കാത്ത വേനല്‍ തീരത്തിന്റെ രണ്ടാമത് മുഖം.


ഒരിക്കല്‍ കടലിലേക്കു നില്‍ക്കുന്ന വേനല്‍ തീരത്ത് രണ്ടു സമുദ്ര ജീവികള്‍ മണലില്‍ ഓടിനടന്നു. കാറ്റാടിക്കൂട്ടത്തിലിരുന്നു പെണ്‍കിളി ഇണയുടെ മൂര്‍ച്ചയുള്ള കൊക്കില്‍ നിന്നും വായ മുഴുവനായും വേര്‍പെടുത്തി ആഴത്തില്‍ സ്വാസോച്ച്വാസം നടത്തി.


വേനല്‍ തീരത്തിലേക്ക് തുറന്നു പിടിച്ച കണ്ണില്‍ ആദ്യം വീണത്‌ ഈറന്‍ മണലില്‍ കേളിയില്‍ ഏര്‍പെട്ട സമുദ്രജീവികളാണ്.


പെണ്‍ കിളി ചോദിച്ചു. ചോദിച്ചതെന്തെന്നു രണ്ടാം പാതിയില്‍ ഇരുന്നാല്‍ കേള്‍ക്കില്ല. വേനല്‍ തീരത്തില്‍ അങ്ങിനെയാണ്. മുന്നോട്ടു മാത്രം കാഴ്ചകള്‍ നീളുന്നു. പുറകിലേക്ക് നോക്കിയാല്‍ ഒന്നുമുണ്ടാവില്ല. ശൂന്യതപോലും.


ആണ്‍കിളിയുടെ മറുവാക്ക് കേട്ടു പെണ്‍കിളി തലതല്ലി ചിരിച്ചു.


'ഊര്‍മിളേ...., '


എലിസബത്തപ്പോള്‍ കീഴ്ചുണ്ട് കടിച്ചു. എന്റെ മുഖത്തേയ്ക്ക് നോക്കാതെ തോട്ടവാടിയിലയുടെ കീഴടങ്ങലില്‍ മെല്ലെ പല്ലുകല്‍ക്കിടയിലുള്ള പിടി അയച്ചു. സ്വതന്ത്രമായിക്കൊണ്ടിരുന്ന ഈറന്‍ ചുണ്ടുകളില്‍ ഉപ്പിന്റെ സൂക്ഷ്മതരികള്‍ ഒട്ടിപിടിക്കുകയും ഇടയ്ക്കിടെ അവളാ ഉപ്പുരസം നുണയുകയും ചെയ്തു.


മയക്കത്തിന്റെ വേഗതയില്‍ കണ്ണുകള്‍ എന്നെ കണ്ടു. അവളിത്രക്ക് നാണിക്കാന്‍ മാത്രമൊരു കഥ ഞാന്‍ പറഞ്ഞിരുന്നില്ല. വീണ്ടും എലിസബത്തിന്റെ കണ്ണുകള്‍ നാണത്താല്‍ തിളങ്ങി.


'ഊര്‍മിളേ നിനക്കു കോപം വരുന്നുണ്ടോ? '


ചോദ്യം തീരെ പ്രതീക്ഷിച്ചിരുന്നില്ല. മുഖത്ത് ഏതു ഭാവമായിരുന്നു എന്നറിയാതെ ഊര്‍മിള വിഷമിച്ചു. ഏതു ഭാവമാണെകിലും അത് മറച്ചു പിടിക്കാന്‍ ശ്രമിച്ചത് അബദ്ധമായി എന്നാണ് അവള്‍ കരുതിയത്‌.


പക്ഷെ, എനിക്കറിയാം, അവള്‍ക്ക് അല്പം പോലും കോപം വന്നിരുന്നില്ല.


'ഊര്‍മിളേ..... '


ഞങ്ങളൊരിക്കല്‍ വിദ്വേഷ ദ്വീപില്‍ അന്തിയുറങിയിരുന്നു. നീ തെറ്റിദ്ധരിക്കേണ്ട. ഞാനവളെ പ്രാപിച്ചിരുന്നില്ല.


സംശയമുണ്ടെങ്കില്‍......... ,


എലിസബത്തിനെ പോലെ ഊര്‍മിളയും നാണധിക്യത്താല്‍ ചുണ്ട് കടിച്ചു. പതിയെ സ്വതന്ത്രമാക്കി , അതെ തോട്ടാവാടിയിലയുടെ പരിഭവ വേഗത്തില്‍ .


ഞങ്ങളെ വിദ്വേഷ ദ്വീപിലെത്തിച്ച തോണിക്കാരന്‍ പെട്ടെന്ന് അപ്രത്യക്ഷനാവുകയും ദൂരെ സമുദ്രത്തില്‍ ആടിയുലയുന്ന വഞ്ചി പോലെ ഇടയ്ക്കിടെ തെളിയുകയും ചെയ്തു.


തിരിച്ചു ചെല്ലാന്‍ കഴിയാത്തവിധം ഞങ്ങളിരുന്ന ദ്വീപിനെ അവന്‍ കറയുടെ, സമാധാനത്തിന്റെ പച്ചപ്പുകളില്‍ നിന്നും അകറ്റി. ഞങ്ങള്‍ക്കിടയില്‍ വാക്കുകള്‍ക്കു മതിഭ്രമം വന്ന ശൂന്യസ്ഥലം


കൊണ്ടു മതിലുകള്‍ തീര്‍ത്തു. പാതിരാത്രിക്ക്‌ ശേഷവും തിരിച്ചു കിട്ടാത്ത ശാന്തതയും കാത്തു സുഷുപ്തിയില്‍ നിന്നകലെ ഞങ്ങളിരുന്നു.


വീശിയടിച്ച കാറ്റില്‍ വെളിച്ചത്തിന്റെ ആദ്യരേഖ വീണപ്പോള്‍ ഞാന്‍ പറഞ്ഞു.


'ബത്ത്ശേബാ..., '


എലിസബത്ത്‌ എന്റെ മുഖത്തേക്ക് നോക്കിയില്ല.


ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു. നാമിരുവരും നിര്‍ത്താതെ വാശിപിടിച്ചുകൊണ്ടിരുന്ന വാക്കുകള്‍ക്കിടയിലേക്ക്, മണല്‍ തിട്ടയിലേക്ക് പരുപരുത്ത മാംസ പേശികള്‍ ഉള്ള തോണിക്കാരന്‍ വന്നു.


എലിസബത്തിന്റെ ചുണ്ടുകള്‍ വിറച്ചു. പോയരാത്രിയുടെ നിമ്നോന്നതകളില്‍ കൊരുത്തു നിന്ന കണ്ണില്‍ നനവിന്റെ പാട വന്നു മൂടി.



സ്വപ്ന വ്യാഖ്യാനം ക്രൂരമായിത്തന്നെ ഞാന്‍ തുടര്‍ന്നു.


സാന്നിദ്ധ്യം അവഗണിക്കപ്പെട്ട തോണിക്കാരന്‍ അടുത്തുള്ള മരച്ചോട്ടിലാണ് ഇരുന്നത്. അവന്‍ എപ്പോഴായിരുന്നു എഴുന്നേറ്റു വന്നത്.


അനന്തരം !


എലിസബെത്തിനു എന്നോട് വെറുപ്പ്‌ തോന്നിയിരിക്കണം .


'നമ്മളില്‍ ആരായിരുന്നു ആദ്യം ഉറങ്ങിയത് ?'


എലിസബത്ത് എന്റെ മുഖത്തേക്ക് അറിയാതെ പോലും നോക്കിയില്ല.


' ബത്ത്ശേബാ.....,'


ഇതു സ്വപ്നം മാത്രമാണ്.


ആരുടെ വാക്കുകള്‍ക്ക് ആണ് ആദ്യം മറുപടി നഷ്ടപ്പെട്ടത്‌. കൊടുങ്കാറ്റ് ഉയര്‍ത്തിയ പൊടിപടലങ്ങള്‍ നമ്മുടെ ദേഹത്ത് പറ്റിപിടിച്ചു കൊണ്ടിരുന്നു.


ഒടുവില്‍,


കൊടുങ്കാറ്റിനും ഒടുവില്‍ , പുലരിയില്‍ ഞാന്‍ നിന്നരികില്‍ തന്നെ ഉണ്ടായിരുന്നുവല്ലോ.


ഇതു സ്വപ്നാവസാനം, പാറാവസാനം.


എലിസബത്ത് എന്റെ മുഖത്തേക്ക് നോക്കാതിരുന്നത് പോലെ ഞാന്‍ ഊര്‍മിളയുടെ മുഖത്തേക്ക് നോക്കിയില്ല. ഊര്‍മിള എന്നെയും നോക്കിയില്ല.


എലിസബത്തിനെ സ്വപ്നത്തില്‍ നിന്നും ഉണര്‍ത്താന്‍ കഴിഞ്ഞ രാത്രിയുടെ അവശേഷിപ്പുകളില്ലാത്ത ദൂരത്തേക്കു കൈ പിടിച്ചു നടത്തി. മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു പോയ ചിഹ്നങ്ങള്‍ എന്റെ പരുപരുത്ത കൈവിരലുകള്‍ കൊണ്ടു അമര്‍ത്തി തടവി. എലിസബെത്തിനു വീണ്ടും നൊന്തു.


ഞാന്‍ മനസ്സില്‍ ഉരുവിട്ട് കൊണ്ടിരുന്നു.


'സ്വപ്നം .... ഭീതിദമായ സ്വപ്നം. '


പറയാനുള്ളത് മുഴുവന്‍ പറഞ്ഞു തീര്‍്ത്തെന്ന വിശ്വാസത്തില്‍ നടത്തം അവസാനിപ്പിച്ചു ,കാല്‍ക്കീഴിലെ മൂര്‍ച്ചയുള്ള മണലില്‍ ഞാനിരുന്നു. ഊര്‍മിളയും. കുമ്പസാരത്തിന്റെ ഒടുവിലത്തെ നാണവും കളഞ്ഞു ഞാന്‍ ഊര്‍മിളയുടെ മുഖത്തേക്ക് മെല്ലെ നോക്കി.


മുന്‍പെന്നോ തോണിക്കാരന്‍ കെട്ടിയുയര്‍ത്തിയ ശൂന്യമതില്‍ ഞങ്ങള്‍ക്കിടയിലും മൌനമായി.


ദൂരെ പൊട്ടു പോലെ തെളിയുകയും മായുകയും ചെയ്ത കറുത്ത വഞ്ചി തേടി ഊര്‍മിള കടലിന്റെ അനന്തമായ ഇല്ലായ്മയിലേക്ക്‌ നോക്കി നിന്നു.


ഒന്നും പറയാതെ ....


ഒന്നും കേള്‍ക്കാതെ ....


മറുമൊഴി കേള്‍ക്കാത്ത ചോദ്യങ്ങള്‍ ഞാന്‍ കുറ്റബോധത്തില്‍ മുക്കി, അശാന്തമായ മൌനത്തിലേക്ക്‌ മടങ്ങി.


അന്ന് രാത്രി വേനല്‍ തീരത്തിന്റെ ഒന്നാം പാതിയില്‍ മൌനത്തിന്റെ ശൂന്യമതില്‍ രണ്ടായി പകുത്ത അന്ധകാരതിലിരുന്നു ഞങ്ങള്‍ തനിച്ചു ചിന്തിച്ചു.


ഊര്‍മിളയുടെ മനസ്സിപ്പോള്‍ ഏതെല്ലാം വഴിയിലൂടെയാവും സഞ്ചരിക്കുന്നത്‌. രണ്ടാം പാതിയിലേക്ക് എന്റെ ശ്രവണ രേഖ നീളുന്നില്ല. ഭീതിദമായ സ്വപ്നത്തിന്റെ ശേഷിപ്പുകളിലൂടെ നിസ്സഹായതയുടെയും ക്രൂരതയുടെയും ആഴം തിരയുകയാവും ഊര്‍മിള.


ക്രൂരത കാണിച്ചില്ലെന്നു സ്വയം വിശ്വസിച്ചതോടെ ഞാന്‍ മയക്കത്തിന്റെ ഏണിപ്പടികള്‍ കയറി.


രണ്ടാം ദിവസം ഭീതിദമായ സ്വപ്നങ്ങളില്‍ നിന്നും മുക്തമായ മട്ടില്‍ ഊര്‍മിള പുഞ്ചിരിയോടെ സൂര്യനുദിപ്പിച്ചു.


വിവാഹ നഗരത്തില്‍ എലിസബത്ത് എല്ലാം മറന്നു തുടങ്ങുകയായിരുന്നു. ഇരുമ്പു കാലുകളില്‍ നിന്നും പെയ്തു കൊണ്ടിരുന്ന സ്വരണ വെളിച്ചത്തില്‍ വായ്പാട്ടുകള്‍ ഒച്ച മാത്രമായി. ശ്രുതി ഭംഗം വന്ന ശബ്ദങ്ങള്‍ക്ക്‌ കൈ കഴയ്ക്കുവോളം ഞങ്ങള്‍ താളമിട്ടു.



വിദ്വേഷ ദ്വീപിലെ സ്വപ്നം ഓര്‍മ്മപെടുത്തി, ഒരു സംഘംതോണിക്കാര്‍ വെളിച്ചത്തിന്റെ സ്വര്‍ണ നൂലുകള്‍ക്ക്‌ കീഴില്‍ ഞങ്ങളെ കടന്നു പോയി. അവര്‍ ഞങ്ങളെ കണ്ടില്ല. സ്വര്‍ണ നൂലുകള്‍ ഊടും പാവും നെയ്ത വസ്ത്രം പുതച്ചു കൊണ്ടൊരുപെണ്‍കുട്ടി കരയാന്‍ ശ്രമിച്ചത് അവള്‍ പോലും അറിഞ്ഞില്ല.



അവളുടെ സ്വര്‍ണ വസ്ത്രത്തിന്റെ പ്രഭദേശവാസികളടങുന്ന തീര്‍ഥാടകരുടെ കണ്ണിലെ പക വെളിപ്പെടുത്തി.
മധുവിധു കൂടാരത്തിലെമേഘമല്ലാറിന്റെ ഉന്മദ സഞ്ചാരം എലിസബത്ത്‌ വലിച്ചു പൊട്ടിച്ചു.നിശബ്ദസംവാദം ലംഘിക്കാന്‍് എന്നപോലെ പേടിയോടെ ശ്വാസോച്ച്വാസം ചെയ്തു. ഒരേ സമയം കോപവുംവാശിയുമാകാവുന്ന നേര്‍ രേഖ അവളുടെ കണ്ണുകളില്‍ ഞാന്‍ കണ്ടു.
തോണിക്കാര്‍ പലേടങളില്‍് വെച്ചും ഇനിയും വരും. ഇതു യാത്രയല്ലേ.... അവരും യാത്രക്കാരല്ലേ.

ഇടയ്ക്ക് നിര്‍ത്തിയും ഭാവമാറ്റത്തോടെ തുടര്‍ന്നും എലിസബത്തിന്റെ സ്വപ്നം ഊര്‍മിളയ്ക്ക് പൂര്‍ണ പ്രാപ്യമാക്കാന്‍ ഞാന്‍ യത്നിച്ചു.


ഊര്‍മിള എന്നെ സമാധാനിപ്പിക്കാന്‍ പറഞ്ഞു.


'നാം അതിരാവിലെ എഴുന്നേല്‍ക്കുന്നു. പുലരിയ്ക്കും മുന്പ്, ഇരുമ്പു കാലുകള്‍ പെയ്യുന്ന കൃത്രിമ പകലില്‍, തീര്‍്ത്ഥാടകരോടൊപ്പം ചേരുന്നു. കാലടികള്‍ക്ക് കീഴില്‍ പാകിയ മിനുസമായി തീര്ന്നു കൊണ്ടിരിക്കുന്ന പരുത്ത പാറക്കല്ലുകള്‍്ക്ക് മേലെ നാം നടക്കുന്നു.....ഇല്ല ഇനി തോണിക്കാര്‍ വരില്ല...'


ഊര്‍മിള വെളിച്ചം അണച്ചില്ല. ഇരുട്ടില്‍ ഒളിച്ചു നില്‍‌ക്കുന്ന തോണിക്കാര്‍ എന്നെ ഭയപ്പെടുത്തുന്നത്‌ അവള്‍ക്കറിയാം .


കണ്‍ പോളകള്‍ തുളച്ചു കയറാന്‍ ശ്രമിക്കുന്ന വെളിച്ചത്തിന്റെ കൂര്‍ത്ത മുള്ളുകള്‍ സഹിച്ചു കൊണ്ടു ഊര്‍മിള കിടന്നു. ഉറക്കത്തിലേക്കു വഴുതി വീഴുന്നത് വരെ കഥ കേള്‍ക്കുന്നുണ്ടെന്ന് എന്നെ ബോധിപ്പിച്ചു.


ഭീതിദമായ സ്വപ്നം വീണ്ടും ഇഴ പിരിയുന്നു.


'ഊര്‍മിളേ......,'


അവളുറക്കതിലാണ് , പക്ഷെ,


ഞാനും എലിസബത്തും തോണിക്കാരനും ഒടുവില്‍ കണ്ടുമുട്ടിയത്‌ ആത്മഹത്യാ മുനന്പിലായിരുന്നു. താഴ്വാരത്തില്‍ നിന്നും മുകളിലേക്കുള്ള വഴി താണ്ടി ഞങ്ങള്‍ നടന്നു കയറുമ്പോള്‍ മഴവില്ലിന്റെ വര്‍ണശോഭയോടെ ഒരു വാഹനം ഞങ്ങളെ കടന്നു പോയി.


തോനിക്കാരന്റെ വെട്ടിയുലയുന്ന പരുപരുത്ത മാംസ പേശികള്‍ കൃത്യമായി കണ്ടത് പോലെ എലിസബത്ത് ഭയന്ന് കരഞ്ഞു.


സമാധാനിപ്പിക്കാന്‍ ആകുന്നതിനും മുമ്പ് എലിസബത്ത് മൌനിയായി. വിഹ്വലതയില്‍ നിന്നും മുക്തയാവാന്‍ കയറി പ്പിടിച്ച എന്റെ കൈകള്‍ അവള്‍ സ്വതന്ത്രമാക്കി, മലമുകളിലേക്ക് ഓടിക്കയറി, എന്റെ ദൃശ്യരേഖയ്ക്കും അപ്പുറത്തേക്ക്, ദൂരേക്ക്‌ .


'ഊര്‍മിളേ....,'


അവളുറക്കതിലാണ്.


വര്ത്തുളാകൃതിയില്‍് ഒടുങ്ങാത്ത ഏണിപ്പടികള്‍ ഒന്നിനി പുറകെ മറ്റൊന്നായി മുകളിലേക്ക് ഉയര്ന്നു കൊണ്ടിരുന്നു. ഓരോ പടവും അതീവ ശ്രദ്ധയോടെ ഞാന്‍ കയറി. ഇപ്പോള്‍ അല്ലെങ്കില്‍ അടുത്ത ഏതെങ്കിലും മാത്രയില്‍ മുകളിലേക്കുള്ള ഏണിപ്പടികള്‍ നിലയ്ക്കും. പിന്നെ പതനം. ഭാരമില്ലയ്മയോടെ . ഉറക്കത്തിന്റെ മലമുകളില്‍ നിന്നും ബോധപൂര്‍വമെന്ന ധാരണയില്‍ സ്വതന്ത്രമായ ചലനം. ഭൂമിയോളം താഴ്ച്ചയില്‍നിന്നു നിലവരകളുടെ കനത്ത ഇരുട്ടിലൂടെ വീണ്ടും താഴ്ചയിലേക്ക്.


ഒന്നു......രണ്ടു.......മൂന്നു......


No comments:

Post a Comment